Monday 27 January 2014

ഞങ്ങള്‍ മൂന്നാറുകാര്‍ തീവണ്ടി മേടിച്ചിട്ട് 100 വര്‍ഷം




ഇത് നൂറിന്റെ കണക്ക് ഒത്തു വരുന്ന വര്‍ഷം. മൂന്നാറില്‍ തീവണ്ടിപ്പാത എത്തിയിട്ട് കൃത്യം 100. ഇംഗ്ലണ്ടില്‍ നിന്ന് തമിഴ്നാട്ടിലൂടെ കൊണ്ടുവന്ന തീവണ്ടികളുടെ ഭാഗങ്ങള്‍ ബോടിമെട്ടിലെ മലഞ്ചെരുവില്‍ കൂടി മൂന്നാര്‍ വരെ തള്ളിക്കയറ്റുകയായിരുന്നു. ആ വഴി അറിയാവുന്നവര്‍ക്കറിയാം മൂന്നാറില്‍ തീവണ്ടി എത്തിക്കാന്‍ പെട്ട പാട്. മലമുകളിലെ തീവണ്ടിപ്പാത നിര്‍മാണത്തിന് മേല്‍ നോട്ടം വഹിച്ച ചീഫ് എഞ്ചിനീയറുടെ പേര് ജി.ഡബ്ല്യൂ. കോള്‍



മൂന്നാറില്‍ കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റെഷന്‍ കമ്പനിയുടെ ഇപ്പോഴത്തെ ഹെഡ് ക്വാര്‍ട്ടെഴ്സ് അന്ന് 'കുണ്ടള വാലി ലൈറ്റ് റെയില്‍വേ'യുടെ ആദ്യ സ്റ്റേഷന്‍. ചാപ്പല്‍, അരി സ്റ്റോര്‍, ടീ സ്റ്റോര്‍, ലോഡ്ജ് എന്നിങനെ ഒരേ സമയം പല വേഷങ്ങള്‍ അണിഞ്ഞിരുന്നു ആ കെട്ടിടം. അവിടെ നിന്ന് നെട്ടികുടി പാലം കടന്ന്, മാട്ടുപ്പെട്ടിയും എല്ലപ്പട്ടി ചൌക്കിയും കടന്ന് തീവണ്ടികള്‍ ടോപ് സ്റ്റേഷനില്‍ എത്തി തേയിലപ്പെട്ടികള്‍ ഇറക്കുമ്പോഴേക്കും ഇരുപത്തൊന്നു മൈല്‍ പിന്നിട്ടു കഴിഞ്ഞിരിക്കും. പണ്ടു മൂന്നാറിനു കൊച്ചിയെക്കാളും മദ്രാസ് തുറമുഖത്തോടായിരുന്നു പ്രിയം. ടോപ് സ്റ്റേഷനില്‍ നിന്ന് തേയിലപ്പെട്ടികള്‍ റോപ് വേ വഴി താഴെ ബോഡിനായ്ക്കനൂരില്‍ എത്തും. അവിടെ നിന്ന് അടുത്ത ട്രെയിനില്‍ മദിരാശിയിലേക്ക്‌.

കെഡിഎച്ച്പി കെട്ടിടം. പഴയ റെയില്‍വേ സ്റ്റേഷന്‍

പഴയ രേഖകള്‍ തെരഞ്ഞ്, ഒരു ദിവസം ഞാന്‍ തീവണ്ടി നിര്‍മിച്ച ബ്രിട്ടീഷ് കമ്പനിക്ക് ഒരു കത്തയച്ചു. ഏഴ് വര്‍ഷം മുന്‍പ്. രസമെന്നു പറയട്ടെ, ആ കമ്പനി ഇപ്പോഴും പേരിനു നിലവിലുണ്ട്. ആവി വണ്ടിയുടെ നല്ല കാലം പോയപ്പോള്‍ അവരും തളര്‍ന്നെങ്കിലും ഇപ്പോഴത്‌ നടത്തുന്ന ചെറുപ്പക്കാരന്‍ വെറുതെ ഒന്നോ രണ്ടോ തീവണ്ടികള്‍ അറ്റകുറ്റപ്പണി നടത്തി സൂക്ഷിക്കുന്നു. എന്റെ എഴുത്ത് കൈപ്പറ്റിയ ദിവസം രാത്രി അയാള്‍ കുത്തിയിരുന്ന് പഴയ രേഖകള്‍ പരിശോധിച്ചു. ഭാഗ്യം, നമുക്കു സമ്മാനിക്കാനായി ചില വിവരങ്ങള്‍ കാലം പൊടിയില്‍ പൊതിഞ്ഞ്‌ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. മൂന്നാറിലേക്ക് സായിപ് അയച്ചത് ആകെ ആറ് എഞ്ചിനുകള്‍ . ആദ്യ രണ്ടിന്റെ നമ്പരുകള്‍ 1140, 1141. അയച്ച വര്‍ഷം 1910. അതായത് പാതയുടെ നിര്‍മാണം പൂര്‍ത്തിയായി രണ്ടു വര്‍ഷം കൂടി കഴിഞ്ഞ ശേഷമാണ് തീവണ്ടി ഓടിത്തുടങ്ങിയത് (ഇത് ശരിയാവണം - പാത നിര്‍മിക്കാന്‍ ഒന്നര വര്‍ഷം എടുത്തത്‌ History of 100 Years of Planting എന്ന ഗ്രന്ഥത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു). രണ്ട് എഞ്ചിനുകള്‍ വീതമായിരുന്നു ഒരു തീവണ്ടിയില്‍. ഓരോ തീവണ്ടിക്കും ഓരോ പേര് - ബുക്കാനന്‍, ആനമുടി, കുണ്ടള എന്നിങ്ങനെ. ഇതില്‍ ബുക്കാനന്‍ അന്നത്തെ തേയില കമ്പനി ജനറല്‍ മാനേജര്‍. (പേജിന്റെ ഏറ്റവും മുകളിലുള്ളത്‌ ബ്ലെയര്‍ഗൌരി ഹാള്‍ട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന തീവണ്ടി. 1924നു മുന്‍പ് എന്നോ എടുത്ത ചിത്രം).



സുലഭമായിരുന്ന വിറക് ഉപയോഗിച്ച് തീവണ്ടി ഓടിക്കാനായിരുന്നു ആദ്യ പദ്ധതിയെങ്കിലും കുത്തനെയുള്ള കയറ്റങ്ങള്‍ തടസ്സമായി. അതിനാല്‍ കല്‍ക്കരിയും ആദ്യമായി മൂന്നാറിലെത്തി, ശകടാസുരന്മാരുടെ വിശപ്പ്‌ തീര്‍ക്കാന്‍. ആദ്യ വര്‍ഷങ്ങളില്‍ കുഴപ്പമില്ലാതെ ഓടിയിരുന്ന തീവണ്ടികള്‍ക്ക് പ്രകൃതി തടസ്സങ്ങള്‍ ഒരുക്കി വച്ചിരുന്നു. ആനകള്‍ ആയിരുന്നു സ്ഥിരം പ്രശ്നക്കാര്‍. പിന്നെ 1924 ലെ വലിയ പേമാരിയില്‍ പാതക്ക് കനത്ത നാശം. എങ്കിലും സായിപ്പിന്റെ വാശി തീര്‍ന്നില്ല. രണ്ടാം ലോകമഹായുദ്ധ കാലം വരെ അതിലെ ട്രെയിന്‍ ഓടി.



പഴം പുരാണമായിരുന്ന ഈ കഥയുടെ പുറകെ ഞാന്‍ ഓടിത്തുടങ്ങിയത് 1998 മുതല്‍. ആ കാട്ടുമൂലയില്‍ ശതാബ്ദം മുന്നേ ട്രെയിന്‍ ഉണ്ടായിരുന്നതായുള്ള കഥകള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. അന്വേഷണത്തിന്റെ തുടക്കത്തില്‍ ടാറ്റയുടെ വര്‍ക്ക് ഷോപ്പില്‍ നിന്ന് കിട്ടിയത്, ഒരു നാരോ ഗേജ് എഞ്ചിന്‍ ചക്രം. പിന്നെ നഗരത്തില്‍ അവിടെ ഇവിടെയായി വൈദ്യുത പോസ്റ്റിന്റെ രൂപത്തില്‍ വേഷം മാറി നില്ക്കുന്ന ഇരുമ്പു പാളങ്ങള്‍. ഒരു കടയില്‍ നിന്ന് ഗ്ലാസ് നെഗറ്റീവില്‍ സൂക്ഷിച്ചിരുന്ന പഴയ ചിത്രങ്ങള്‍ - അടുത്ത പ്രധാന തെളിവ്‌. മുമ്പ് പറഞ്ഞ പുസ്തകത്തിലും ഒരു പടം ഉണ്ടായിരുന്നു.



തിരുവനന്തപുരത്ത് സ്റ്റേറ്റ് സെന്‍‌ട്രല്‍ ആര്‍ക്കൈവ്സില്‍ പോയി ഗവേഷണത്തിന് അനുമതി വാങ്ങി രേഖകള്‍ പരിശോധിച്ചപ്പോള്‍ 1914 ലെ ഒരു മാപ് കിട്ടി. അതില്‍ തീവണ്ടിപ്പാത കൃത്യമായി രേഖപ്പെടുത്തിയിരുന്നു. അതുമായി തിരിച്ചു വീണ്ടും കാട് കയറ്റം. പഴയ പാതയില്‍ പലയിടവും ഇന്നു ശരിക്കും കാട്. ചില ഭാഗങ്ങള്‍ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ കീഴിലാണിപ്പോള്‍. നല്ല വേനല്‍ക്കാലങ്ങളില്‍ ജല നിരപ്പ് താഴുമ്പോള്‍ പഴയ പാലത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാന്‍ കഴിയുമത്രേ.

ഇതിന് അടിയില്‍ എവിടെയോ ആ പാളങ്ങള്‍ കിടപ്പുണ്ടാവും


ഇനി, പത്തു വര്‍ഷം നീണ്ട എന്റെ ഗവേഷണത്തിന്റെ ക്ലൈമാക്സിലേക്ക്. അതു‌ നടന്നത് ഏതാനും ദിവസം മുന്‍പ്. പഴയ തീവണ്ടി എന്‍ജിന്‍ നിര്‍മാതാക്കളെ കഴിഞ്ഞയാഴ്ച ഒരു നേരമ്പോക്കിനു വിളിച്ചപ്പോള്‍ കക്ഷി പറയുകയാണ്‌, അയാളുടെ സുഹൃത്തിന്റെ പക്കല്‍ മൂന്നാറില്‍ ഉപയോഗിച്ചിരുന്ന ബുക്കാനന്‍ തീവണ്ടിയുടെ അതേ മോഡല്‍ ഒരെണ്ണം ഇപ്പോഴും ഉണ്ടെന്ന്. സുഹൃത്തുക്കളെ, ആ തീവണ്ടിയുടെ ചിത്രം ഇതാ:



മൂന്നാറില്‍ ഓടിയിരുന്ന ഒരു ട്രെയിനിന്റെ സമാന മോഡല്‍. ഇതിപ്പോഴും ബ്രിട്ടനിലുണ്ട്





ശിക്കാരി ശംഭുമാര്‍
മൂന്നാര്‍ സി എസ് ഐ പള്ളി

2 comments:

  1. വീണ്ടും ഈ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചതിന് നന്ദി :)
    കഴിഞ്ഞ വര്‍ഷം ഒരിക്കല്‍ ഈ പോസ്റ്റ് ഞാന്‍ ഇവിടെ വന്ന് അന്വേഷിച്ചിരുന്നു.

    ReplyDelete
  2. വളരെ മികച്ചതായിരുന്നു... എഴുത്തുകാരനെ കോൺടാക്ട് ചെയ്യാൻ നമ്പർ അല്ലെങ്കിൽ ഫേസ്ബുക് ലിങ്ക് അങ്ങനെ എന്തെങ്കിലും കിട്ടുമോ.. കൂടുതൽ അറിയാൻ താല്പര്യമുണ്ടായിരുന്നു

    ReplyDelete